National
ചെന്നൈ: മെഡിക്കൽ പ്രവേശത്തിനുള്ള നീറ്റ് പരീക്ഷയിൽനിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ നിതി ആയോഗ് യോഗത്തിലാണ് വിജയ് ആവശ്യമറിയിച്ചത്. സംസ്ഥാനത്തിന് കിട്ടാനുള്ള വിദ്യാഭ്യാസ വിഹിതം ഉടൻ അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിനോട് ജോസഫ് വിജയ് ആവശ്യപ്പെട്ടു. കൂടാതെ തമിഴ്നാടിന്റെ രണ്ടാമത്തെ എയിംസ് കോയമ്പത്തൂരിൽ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വിഹിതമായി സംസ്ഥാനത്തിന് ലഭിക്കാനുള്ള 3,284 കോടി രൂപ ഉടൻ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നീറ്റ് ഒഴിവാക്കി പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ തമിഴ്നാടിനെ അനുവദിക്കണമെന്ന ദീർഘകാല ആവശ്യം വിജയ് പ്രധാനമന്ത്രിക്കു മുന്നിൽവച്ചു.
2017ൽ കേന്ദ്രം നീറ്റ് നിർബന്ധമാക്കുന്നതു വരെ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നൂ തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനം. തമിഴ്നാട്ടിലെ വിദ്യാർഥികൾക്ക് നീറ്റ് യോഗ്യത പരിഗണിക്കാതെ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ അനുവദിക്കുന്ന ബിൽ നിയമസഭ രണ്ടുതവണ പാസാക്കി അയച്ചെങ്കിലും ഇതുവരെ അതിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടില്ല.
National
ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ വിജയ് നേതൃത്വം നല്കുന്ന തമിഴക വെട്രി കഴകം (ടിവികെ) സര്‍ക്കാര്‍ ഇന്നു സഭയില്‍ വിശ്വാസവോട്ട് തേടും. ഇടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെയുമായി ഇടഞ്ഞുനില്‍ക്കുന്ന 30 വിമത എംഎല്‍എമാര്‍ ഒപ്പമെത്തിയതു സര്‍ക്കാരിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചിട്ടുണ്ട്.
സർക്കാരിനെ പിന്തുണച്ചുള്ള കത്ത് കൈമാറാൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിമതനേതാവ് സി.വി. ഷൺമുഖം നേരത്തേ മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു.
234 അംഗ സഭയില്‍ ടിവികെയ്ക്ക് 108 സീറ്റുകളാണുള്ളത്. കോണ്‍ഗ്രസും ഇടതുകക്ഷികളും ഉള്‍പ്പെടെ 120 അംഗങ്ങൾ നേരത്തേ വിജയിനൊപ്പമുണ്ട്. അണ്ണാ ഡിഎംകെ വിമതര്കൂടിചേരുന്നതോടെ ഭരണപക്ഷത്ത് 150 ഓളം എംഎല്‍എമാരാകും.
ഇന്നലെ വൈകുന്നേരം അണ്ണാ ഡിഎംകെ വിമത നേതാവ് സി.വി. ഷണ്മുഖവുമായി വിജയ് കൂടിക്കാഴ്ച നടത്തി. ഷണ്മുഖത്തിന്റെ ചെന്നൈയിലെ വസതിയിയില്‍ അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തുകയായിരുന്നു. കോൺഗ്രസ് ആസ്ഥാനത്തും മുഖ്യമന്ത്രി നേരിട്ടെത്തി. ഇന്നു നടക്കുന്ന വിശ്വാസവോട്ടെടുപ്പ് ലക്ഷ്യമിട്ടാണ് സന്ദർശനമെന്നു വിലയിരുത്തപ്പെടുന്നു.
വിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട നീക്കങ്ങൾ എംജിആർ സ്ഥാപിച്ച അണ്ണാ ഡിഎംകെയെ പിളർപ്പിന്റെ വക്കിൽ എത്തിച്ചിരിക്കുകയാണ്. മുതിർന്ന നേതാക്കളായ സി.വി. ഷൺമുഖത്തിന്റെയും എസ്.പി. വേലുമണിയുടെയും നേതൃത്വത്തിലാണു വിമതർ ഒന്നിച്ചിരിക്കുന്നത്.
ബദ്ധവൈരികളായ ഡിഎംകെയുമായി തെരഞ്ഞെടുപ്പിനുശേഷം സഖ്യമുണ്ടാക്കാൻ പാർട്ടി അധ്യക്ഷൻ ഇടപ്പാടി കെ. പളനിസ്വാമി ശ്രമിച്ചുവെന്നാണു വിമതപക്ഷത്തിന്റെ ആരോപണം. ഡിഎംകെയെ തൂത്തെറിയാനാണ് അണ്ണാ ഡിഎംകെ രൂപീകരിച്ചതെന്നും എന്നാൽ പാർട്ടിയുടെ അടിസ്ഥാന തത്വങ്ങളെത്തന്നെ വെല്ലുവിളിക്കാനാണ് പളനിസ്വാമി ശ്രമിച്ചതെന്നും രണ്ട് നേതാക്കളും കുറ്റപ്പെടുത്തുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ 164 സീറ്റുകളിൽ അണ്ണാ ഡിഎംകെ മത്സരിച്ചെങ്കിലും 47 സീറ്റുകളിൽ മാത്രമാണു വിജയിക്കാനായത്. അന്നുമുതൽ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ തലപൊക്കിയിരുന്നു.
അതേസമയം വിമതരുടെ ആരോപണങ്ങൾ ഇടപ്പാടി ക്യാന്പ് തള്ളിക്കളയുകയാണ്. വേലുമണിയും ഷണ്മുഖവും മറ്റൊരു മുതിർന്ന നേതാവ് വിജയ്ഭാസ്കറും മന്ത്രിപദവി ഉറപ്പാക്കിയെന്ന് ഇടപ്പാടി ക്യാന്പ് പറയുന്നു. ഏതാനും എംഎൽഎമാർ പോയെങ്കിലും അണികൾ അണ്ണാഡിഎംകെയ്ക്ക് ഒപ്പമാണെന്നുമാണ് നേതൃത്വത്തിന്റെ അവകാശവാദം.
തെരഞ്ഞെടുപ്പിനുശേഷം സഖ്യസർക്കാർ രൂപീകരിക്കുന്നതിന് ചർച്ച നടത്തിയെന്ന അണ്ണാഡിഎംകെ വിമതപക്ഷത്തിന്റെ ആരോപണം ഡിഎംകെയും തള്ളിക്കളഞ്ഞു. ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്നതിന് തീരുമാനിച്ചതോടെയാണ് അടിസ്ഥാനരഹിത ആരോപണങ്ങൾ സൃഷ്ടിക്കുന്നത്. പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ വ്യക്തമാക്കിയിരുന്നതായും ഓർഗനൈസിംഗ് സെക്രട്ടറി ആർ.എസ്. ഭാരതി പറഞ്ഞു.